Monday 30 June, 2008

TV സീരിയല്‍, കാര്‍ബണ്‍ ക്രെഡിറ്റ്, CFL

ലോഡ് ഷെഡ്ഡിങ്ങ് കാരണം TV സീരിയല്‍ കാണുന്നത് മുടങ്ങുമെന്നത് എല്ലാപേര്‍ക്കും അറിയാം. TV സീരിയലും കാര്‍ബണ്‍ ക്രെഡിറ്റും തമ്മിലെന്ത് ബന്ധമെന്ന് ചിന്തിക്കുന്നുണ്ടാവാം.

അടുത്ത കാലത്ത് പത്രങ്ങളില്‍ വന്ന ചില വാര്‍ത്തകളില്‍ ഒന്ന് കണ്ണോടിക്കാം.

വൈദ്യുതി ബോര്‍‌ഡിന് ലാഭം 4500 കോടി
Rlys to go for CFL for carbon credit

CFLs to replace incandescent bulbs in pilot project
U.S. firm’s offer to West Bengal to replace incandescent bulbs

ഈ വാര്‍ത്തകളുടെ ചുരുക്കം ഇതാണ് - നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സാദാ ബള്‍ബിന് പകരം കോമ്പാക്റ്റ് ഫ്ലൂറസന്റ് ലാമ്പുകള്‍ (CFL) തുച്ഛമായ വിലയ്ക്കോ സൌജന്യമായോ നല്‍കാന്‍ താല്പര്യം പ്രകടിപ്പിച്ച് കൊണ്ട് പല കമ്പനികള്‍ വൈദ്യുതി ബോര്‍ഡുകളേയും റെയില്‍‌വേയേയും സമീപിച്ചതായും അതു വഴി ഉണ്ടാകാവുന്ന ഊര്‍ജ്ജലാഭത്തെയും കുറിച്ചാണ് വാര്‍ത്ത. ഊര്‍ജ്ജലാഭത്തില്‍ കൂടി കിട്ടുന്ന കാര്‍ബണ്‍ ക്രെഡിറ്റിന് വിപണിയിലുള്ള മൂല്യം കണക്കാക്കിയാണ് കമ്പനികള്‍ ഇത്തരത്തിലുള്ള സൌജന്യ പദ്ധതികളുമായി മുന്നോട്ട് വരുന്നത്.

കാര്യക്ഷമതയുള്ള വൈദ്യുതോപകരണങ്ങള്‍ ഉപയോഗിക്കുന്നത് വഴി വൈദ്യുതി ലാഭിക്കാം, ആ വൈദ്യുതി ഉല്പാദിപ്പിക്കാന്‍ വേണ്ടി പുറന്തള്ളേണ്ടുന്ന കാര്‍ബണ്‍‌ഡൈഓക്സൈഡ് അന്തരീക്ഷത്തില്‍ കലരാതിരിക്കാന്‍ ഇടയാക്കും. ഇതുപോലെ പല തരത്തിലും വൈദ്യുതി ഉപഭോഗം കുറയ്ക്കുക വഴി തുല്യമായ കാര്‍ബണ്‍ ക്രെഡിറ്റിന് അര്‍‌ഹത നേടാം. വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയ്ക്ക് അനുസൃതമായി മാറ്റം വരാമെങ്കിലും, ഒരു യൂണിറ്റ് (kWh) വൈദ്യുതി സമം ഒരു കിലോ കാര്‍ബണ്‍‌ഡൈഓക്സൈഡ് എന്ന് കണക്കാക്കാം. ഒരു ടണ്‍ കാര്‍ബണ്‍‌ഡൈഓക്സൈഡ് കുറവ് സമം ഒരു കാര്‍ബണ്‍ ക്രെഡിറ്റ്. ഒരു കാര്‍ബണ്‍ ക്രെഡിറ്റിന് ഇപ്പോള്‍ മൂല്യം ഏകദേശം $10.

സാദാ ബള്‍ബിനെ അപേക്ഷിച്ച് CFLന്റെ കാര്യത്തില്‍ 10,000 ത്തോളം മണിക്കൂര്‍ വരുന്ന അതിന്റെ ആയുസ്സിനിടയ്ക്ക് CFLന്റെ വിലയെക്കാളും വരുന്ന മൂല്യത്തിനുള്ള കാര്‍ബണ്‍ ക്രെഡിറ്റ് നല്‍കുന്നു എന്നതാണ് ഇവിടെയുള്ള ആകര്‍ഷണം.

ഇതുപോലെ വൈദ്യുതി ലാഭിക്കാന്‍ കഴിയുന്ന ഒന്നാണ് ട്യൂബ് ലൈറ്റിന്റെ ഇലക്ട്രോണിക് ചോക്ക്. സാദാ ഇരുമ്പ് കോര്‍ ചോക്ക് ഉപയോഗിക്കുന്ന 14-15 വാട്ടിന്റെ സ്ഥാനത്ത് ഇലക്ട്രോണിക് ചോക്കിന് വേണ്ടത് 1 വാട്ട് മാത്രം. അതായത് കുറഞ്ഞ വിലയ്ക്ക് ഇലക്ട്രോണിക് ചോക്ക് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത് വഴി പീക്ക് ലോഡ് കുറയ്ക്കുകയും ചെയ്യാം കാര്‍ബണ്‍ ക്രെഡിറ്റിന് അര്‍ഹതനേടുകയും ചെയ്യാം.

TV യുടെ ഉപയോഗം (അതു വഴി ഒരു ഫാന്‍/ലൈറ്റ് = 100 + 60W) കുറയ്ക്കുക വഴി നല്ലൊരളവ് വൈദ്യുതി ലാഭിക്കാന്‍ കഴിയും. അപ്പോള്‍ കേരളത്തില്‍ TV സീരിയല്‍/റിയാലിറ്റി ഷോ നിരോധിച്ചാല്‍ സര്‍ക്കാരിന് എന്തുമാത്രം കാര്‍ബണ്‍ ക്രെഡിറ്റിന് അര്‍ഹതയുണ്ടാവും. ;-)

Wednesday 25 June, 2008

ആണവ നിലയം: ലെഫ്റ്റ് റൈറ്റാണോ?

ആണവോര്‍‌ജ്ജം നമ്മുക്ക് അഭികാമ്യമല്ല, കല്‍ക്കരി ഇന്ധനമായുള്ള താപനിലയങ്ങള്‍ വഴി രാജ്യത്തിന്റെ വര്‍‌ദ്ധിച്ചു വരുന്ന ഊര്‍‌ജ്ജ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയും എന്ന തരത്തിലുള്ള പ്രചരണങ്ങള്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണ്. കല്‍ക്കരി ഉപയോഗപ്പെടുത്താമെന്നിരുന്നാല്‍ തന്നെ അനിയന്ത്രിതമായി ഉപയോഗിക്കാന്‍ പറ്റിയ അളവില്‍ നമ്മുക്ക് ലഭ്യമല്ലതാനും. താരതമ്മ്യേന ഏറെ കല്‍ക്കരി ലഭ്യതയുള്ള ചൈനയില്‍, ഇത്തരം താപനിലയങ്ങള്‍ മൂലമുള്ള അന്തരീക്ഷ മലിനീകരണം ആശങ്കയുളവാക്കുന്ന തരത്തിലാണ്. ആകയാല്‍ ചൈനയും വന്‍ തോതില്‍ ആണവോര്‍ജ്ജം ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുകയാണ്. അമേരിക്കയുമായി തന്നെ ആണവകരാറില്‍ ഏര്‍പ്പെടാന്‍ റഷ്യക്കൊപ്പം ചൈനയും ഒരുങ്ങുന്നുവെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

പ്രത്യക്ഷത്തില്‍ ആണവോര്‍‌ജ്ജം എല്ലാത്തിനും പരിഹാരമാകുമെന്നും വിവക്ഷിക്കേണ്ടതില്ല. സാങ്കേതിക വിദ്യയ്ക്കും യുറേനിയം തുടങ്ങി ആണവ നിലയത്തിനാവശ്യമായ ഘടകങ്ങള്‍ക്കും നാം സ്വയം പരിയാപ്തമല്ല. അമേരിക്കയുമായി കരാറില്‍ ഏര്‍പ്പെടുന്നത് വഴി പല കടമ്പകളും കടന്ന് കിട്ടും എന്നാണ് പ്രതീക്ഷക്കുന്നത്. പൊക്രാന്‍ പരീക്ഷണത്തെ തുടര്‍ന്നുള്ള വിലക്കുകള്‍ നീങ്ങികിട്ടുകയും, അത് വഴി ആണവനിലയങ്ങള്‍ക്ക് ആവശ്യമായവ എവിടെ നിന്നും ലഭ്യമാക്കാം എന്നൊരു സവിശേഷതയുണ്ട്. ഇന്ത്യയില്‍ ലഭ്യമായ തോറിയം ആണവ ഇന്ധനമാക്കിയിട്ടുള്ള ഫാസ്റ്റ് ബ്രീഡര്‍ റീയാക്ടറുകള്‍ക്കും ആദ്യ സ്റ്റേജില്‍ സമ്പുഷ്ടിത യുറേനിയം വേണം. ഫാസ്റ്റ് ബ്രീഡര്‍ റീയാക്ടറുകള്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിക്കാന്‍ പ്രാപ്തമാകുന്നത് വരെ നമ്മുക്ക് മറ്റ് രാജ്യങ്ങളെ ആശ്രയിക്കാതെ നിവര്‍ത്തിയില്ല.

അടുത്ത ഇരുപത് വര്‍ഷങ്ങള്‍‌ക്കുള്ളില്‍ ഇന്ത്യയുടെ ഊര്‍ജ്ജോല്‍പ്പാദന ശേഷി ഇപ്പോഴുള്ളതിന്റെ മൂന്നിരട്ടിയായി വര്‍ദ്ധിപ്പിക്കേണ്ടി വരും.വര്‍‌‌ദ്ധിച്ചു വരുന്ന ഊര്‍‌ജ്ജാവശ്യങ്ങള്‍ക്ക് വേണ്ടി സൌരോജ്ജം, കാറ്റ്, തിരമാല, ജൈവ ഇന്ധനം തുടങ്ങിയ പാരമ്പര്യേതര ഊര്‍ജ്ജ ഉറവിടങ്ങളും നിലവിലുള്ള സ്രോതസുകള്‍ക്കൊപ്പം തന്നെ ഉപയോഗിക്കേണ്ടതുണ്ട്. അതല്ലാതെ ആണവ നിലയത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ കല്‍ക്കരിനിലയമാണ് നല്ലതെന്നും, കല്‍ക്കരിനിലയത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഗ്യാസതീഷ്ടിത താപനിലയമാണ് നല്ലതെന്നോ, ജലവൈദ്യുത നിലയത്തില്‍ നിന്ന് വൈദ്യുതി വെറുതെ കിട്ടുമെന്നോ പറയാതെ സാദ്ധ്യമായ എല്ലാ സങ്കേതങ്ങളും ചൂഷണം ചെയ്യുകയേ നിവര്‍ത്തിയുള്ളു.

കോണ്‍ഗ്രസ്സിനെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ വേണ്ടി ഏത് ചെകുത്താനെയും കൂട്ടുപിടിക്കുമെന്ന് പറഞ്ഞ്, രണ്ട് എം‌പിമാര്‍ മാത്രമുണ്ടായിരുന്ന കക്ഷിയെ തോളിലേറ്റികൊണ്ട് നടന്ന് രാജ്യത്തെ ഏറ്റവും വലിയ കക്ഷികളിലൊന്നാക്കിയിട്ട് ഇപ്പോള്‍ ആ കക്ഷിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താനായി കോണ്‍ഗ്രസ്സിനെ താങ്ങേണ്ട സ്ഥിതി വിശേഷമാണ് ഇടത് പക്ഷത്തിന് വന്നിട്ടുള്ളത്. ഇവരുടെ അമേരിക്കവിരോധം അത്തരം വൈരുദ്ധ്യങ്ങള്‍ക്ക് ഇടയാക്കാതിരിക്കട്ടെ എന്ന് ആശിക്കാം!.

Links:
Three Dimensional approach to Energy Independence: By Dr.APJ Abdulkalam
11 myths that make nuclear deal unclear
Make or Break: Times of India Editorial
Why India should opt for nuclear power

Monday 23 June, 2008

തിരുവനന്തപുരം കോര്‍‌പ്പറേഷന്‍ ഉണരുന്നു

പൊതുജനത്തിന്റെ കണ്ണില്‍ പൊടിയിടാനെന്നവണ്ണം വികേന്ദ്രീക്രിത മാലിന്യ സംസ്കരണത്തിന് ശ്രമമാരംഭിച്ചിരിക്കുന്നു. അതിന്റെ ഗുണഫലമറിയാന്‍ ഇനിയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവരും, എന്തെന്നാല്‍ ഈ മേഖലയില്‍ പ്രവര്‍ത്തന പരിചയമില്ലാത്ത ഒരു സ്ഥാപനവുമായി ടൈ അപ്പ് ചെയ്തിരിക്കുന്നു - 5 ടണ്‍ ശേഷിയുള്ള സംസ്കരണ സംവിധാനത്തിന്റെ മോഡല്‍ നിര്‍മ്മിക്കാന്‍.

കൂടുതല്‍ ഗവേഷണങ്ങള്‍ നടക്കട്ടെ, പക്ഷേ Anert-നോ, ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ക്കോ readymade solutions നല്‍കാന്‍ കഴിയാത്തതു കൊണ്ടാണോ ഇത്തരത്തിലൊരു നീക്കമെന്നറിയില്ല.

Saturday 21 June, 2008

വേസ്റ്റ് ഫ്രീ കൊച്ചി ഹൈജാക്ട്!

എറണാകുളം ജില്ലാ അധികാരികള്‍ Waste-Free Kochi (http://www.wastefreekochi.blogspot.com/) എന്നൊരു ബ്ലോഗ് തുടങ്ങി എന്ന വാര്‍ത്ത കണ്ടാണ് ആ ബ്ലോഗ് സൈറ്റിലേക്ക് പോയത്. ആ സൈറ്റില്‍ കണ്ടത് ഇതാണ്.
























സൈറ്റ് ഹാക്ക് ചെയ്തതല്ല, സൈറ്റ് റെജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പ് പത്രങ്ങള്‍ക്ക് വാര്‍ത്ത നല്‍കിയ ‘പോഴത്തരം’ എടുത്ത് കാണിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തത് എന്നും, ഒന്ന് രണ്ട് ദിവസത്തിനകം domain release ചെയ്തു കൊള്ളാമെന്നും ഇപ്പോള്‍ സൈറ്റ് റെജിസ്റ്റര്‍ ചെയ്തിരിക്കുന്ന ‘സ്റ്റുപ്പിഡ്’ പറയുന്നു. :-)

ശരിയായ ഹോംവര്‍ക്ക് ചെയ്യാതെയാണ് ഇതിനൊക്കെ ഇറങ്ങിത്തിരിക്കുന്നത് എന്നുള്ളതിന് മറ്റൊരു ദൃഷ്ടാന്തം. :-(

ഇവനെയൊക്കെ തെരച്ചിവാലിന് അടിച്ചാലും പോര!

Thursday 19 June, 2008

ഇവനെയൊക്കെ തെരച്ചിവാല്‍ കൊണ്ട് അടിക്കണം

കൊച്ചി എത്തി അളിയാ - കൊച്ചിയിലെ മാലിന്യ ദുര്‍ഗന്ധത്തെ വിളിച്ചറിയിക്കുന്ന ഒരു സിനിമാ ഡയലോഗ്. ദുര്‍ഗന്ധം കൊച്ചിയെ വിട്ടൊഴിയില്ല എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.
തിരുവന്തപുരത്തെ വിളപ്പില്‍ശാലയില്‍ നിന്ന് പാഠം (Getting Sweet Curd from Spoilt Milk?) ഉള്‍ക്കൊള്ളാതെയാണ് ബ്രഹ്മപുരം പ്ലാന്റ്മായി മുന്നോട്ട് പോകുന്നത് എന്ന് വാര്‍‌ത്ത.

കുറിഞ്ഞി ഓണ്‍‌ലൈന്‍ നിര്‍ദ്ദേശിച്ച 'ആരോബയോ' സങ്കേതമോ, വികേന്ദ്രീക്രിത ബയോഗ്യാസ് പ്ലാന്റുകളോ ആയിരുന്നു അഭികാമ്യം. മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്നതാണ് ഇവിടെയും സംഭവിക്കുന്നത്. അന്താരാഷ്ട്ര അംഗീകാരം നേടിയ ബയോഗ്യാസ് സാങ്കേതിക വിദ്യ നമുക്കുണ്ടെങ്കിലും, വിളപ്പില്‍ശാലയില്‍ സംഭവിച്ചതു പോലെ കോര്‍‌പ്പറേഷന്‍ ഉദ്യോഗസ്ഥരുടെയും മറ്റും വ്യക്തിഗത താല്‍‌പര്യങ്ങള്‍ പ്രബലമായി എന്ന് അനുമാനിക്കാം.

മാര്‍ക്കറ്റുകളിലും മറ്റും ചുരുങ്ങിയ സ്ഥലപരിമിതിയില്‍ ദിവസങ്ങള്‍‌ക്കുള്ളില്‍ ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ കഴിയുമെന്നിരിക്കേ, ചവര്‍കൂനകള്‍ ട്രക്കുകളില്‍ (അതും തുറന്ന ട്രക്കുകളില്‍) കയറ്റി കിലോമീറ്ററുകള്‍ അകലെ കൊണ്ടുപോകേണ്ട ആവശ്യമില്ല. അവിടെയും ബയോഗ്യാസിന്റെ കാര്‍‌ബണ്‍ ക്രെഡിറ്റ് മൂല്യവും ഊര്‍‌ജ്ജോല്‍പ്പാദന സാദ്ധ്യതയും ഉപയോഗപ്പെടുത്തുന്നില്ല.

Sunday 15 June, 2008

സുരേഷ്ഗോപിയെ വിളിക്കു, അടുത്ത തലമുറയെ രക്ഷിക്കു

സുരേഷ്ഗോപി, ദിലീപ് തുടങ്ങിയവരുടെ ടിവിയിലൂടെ അഭ്യര്‍ത്ഥന വഴി വൈദ്യുതി ബോര്‍ഡിന് പീക്ക് ലോഡ് കുറയ്ക്കാന്‍ കഴിഞ്ഞുവെന്ന് വാര്‍ത്ത.

പെട്രോളിയത്തിന്റെ ഉപഭോഗം കുറയ്ക്കാനും ഇതുപോലുള്ള അഭ്യര്‍ത്ഥനകള്‍ നടത്തേണ്ടിയിരിക്കുന്നു. ഇന്നത്തെ നിലയില്‍ പെട്രോളിയം ഇനി ഏകദേശം 30 വര്‍ഷത്തേക്ക് മാത്രമേ അവശേഷിക്കുന്നുള്ളു. പെട്രോളിയം ഉല്പന്നങ്ങളുടെ മേലുള്ള സബ്സിഡി എക്കാലവും നിലനിര്‍ത്താന്‍ കഴിയില്ല.

ആയതിനാല്‍, നിലവിലുള്ള ഉപഭോഗം കുറയ്ക്കേണ്ടതും പകരം സ്രോതസ്സുകള്‍ ഉടനെ തന്നെ ഉപയോഗപ്പെടുത്തേണ്ടതും ആവശ്യമായി വന്നിരിക്കുന്നു. ഇത് എങ്ങനെ ചെയ്യാമെന്ന് ഇവിടെ പരിശോധിക്കുന്നു.

ഓയില്‍ വിലവര്‍‌ദ്ധന നല്ലതിനോ?